കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ധിച്ചുവരികയാണ്. രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാണ് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുമുണ്ട്
എന്നാൽ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയരുന്നത് തുടര്‍ന്നാല്‍ സുഗമമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞേക്കില്ല എന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന സാഹചര്യത്തിന് വഴിതെളിക്കാതിരിക്കുവാന്‍ നമ്മള്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ.
ഇന്ന് മുതല്‍ നിലവില്‍ വരുന്ന ലോക് ഡൗണ്‍ നിരവധി പേര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം പക്ഷെ, ഈ നിയന്ത്രണങ്ങള്‍ നാടിനെ വലിയൊരു ദുരന്തത്തില്‍നിന്നു രക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് നമ്മള്‍ മനസിലാക്കുകയും നിയന്ത്രണങ്ങളോട് സര്‍വ്വാത്മനാ സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു
ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് വിപുലമായ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു






