ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ തെരഞ്ഞെടുത്തു. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതലാണ് വോട്ടെടുപ്പ് നടന്നത്. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും. 780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. 15 വോട്ടുകൾ അസാധുവായി.
രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. 1979 നവംബറിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ജനതാദൾ സ്ഥാനാര്‍ഥിയായി 1989ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തി.





