വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബേ അന്തരിച്ചു. വെടിയേറ്റതിന് പിറകെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമാകുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മരണം.
ജപ്പാൻ്റെ പടിഞ്ഞാറൻ നഗരമായ നാരായിൽ തിരെഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചുനിൽക്കവെയാണ് അബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ട് പ്രാവശ്യം അക്രമി വെടിവെച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ആബെ രക്തത്തിൽ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ എയർ ലിഫ്റ്റ് വഴി ആശുപത്രിയിൽ എത്തിച്ചു.
ജപ്പാൻ പാർലമെൻ്റിൻ്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അക്രമണം. അക്രമിയെന്ന് സംശയിക്കുന്ന 42കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2006ന് ശേഷം ഒരു വർഷവും 2012 മുതൽ 2020 വരെയും ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ.
ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മികച്ച ഭരണ കര്‍ത്താവും രാജതന്ത്രജ്ഞനുമായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു.ഇതേതുടര്‍ന്ന് നാളെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാരാ പട്ടണത്തില്‍വച്ചാണ് ആംബേക്ക് വെടിയേറ്റത്. ഒരു പ്രചരണ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പിന്നിലൂടെയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.





