കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിലായി പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു വരികയാണ്.
ദിവസേന നൂറിലധികം പേർക്കാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിലായി പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത്. കൂടുതൽ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലും പാലാ ജനറൽ ആശുപത്രിയിലും മാത്രമാണ് കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത്.
മലയോര മേഖലയിലെ രോഗബാധിതരെയും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയാൽ താലൂക്കിലെ മലയോര മേഖലകളിലെ രോഗബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് സാധ്യമാകും. ആശുപത്രി വളപ്പിൽ പണിതീർന്ന പുതിയ കെട്ടിടത്തിൽ കോവിഡ് ആശുപത്രി ആരംഭിക്കണമെന്ന ആവശ്യത്തിലാണ് ജനങ്ങൾ.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും എത്രയും പെട്ടെന്നും തീരുമാനമെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോവിഡ് ആശുപത്രി ആരംഭിച്ചാൽ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാണ്. കോവിഡ് ആശുപത്രി ആരംഭിക്കുന്നതോടെ താലൂക്കിലെ മലയോര മേഖലകളായ ഇളംകാട്,കൂട്ടിക്കൽ,മുണ്ടക്കയം,കോരുത്തോട്,എരുമേലി,പമ്പാവാലി മേഖലകളിൽ നിന്നുള്ള രോഗബാധിതർക്ക് ഏറെ ആശ്വാസകരമാകും.









